മഴക്കാല രോഗങ്ങളെ അറിയാം ....

ജനുവരി 22, 2015

http://www.jamal-photography.in/

മഴക്കാല രോഗങ്ങളെ അറിയാം ....പ്രതിരോധിക്കാം ....

കൊടും വേനലിന്റെ ചൂടിൽ നിന്നും മഴക്കാലത്തിന്റെ കുളിർമയിലേക്ക് പ്രവേശിക്കുമ്പോൾ കൂടെ വന്നേക്കാവുന്ന ചില രോഗങ്ങളെകുറിച്ച് മനസിലാക്കി ശ്രദ്ധയോടെ ഇരുന്നാൽ കാര്യമായ അസുഖങ്ങൾ ഇല്ലാതെ മഴക്കാലം കഴിച്ചു കൂട്ടാവുന്നതാണ് .. നിസ്സാരമെന്നു കരുതുന്ന ചില മുന് കരുതലുകളിലൂടെ പല മഴക്കാല രോഗങ്ങളെയും പ്രതിരോധിക്കാം എന്നതാണ് വാസ്തവം.

വയറിളക്ക ഛർദ്ദി രോഗങ്ങൾ ആണ് മഴക്കാലത്തെ പ്രധാന വില്ലൻ ...വൈറസ് മൂലവും ബാക്ടീരിയ മൂലവും വയറിളക്ക രോഗങ്ങൾ പിടിപെടാം. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്ജ്യത്തിലെ രോഗാണുക്കൾ കലർന്ന മലിന ജലം നേരിട്ടോ ഈച്ച പോലെയുള്ള ജീവികൾ വഴിയോ ഭക്ഷണ പദാർഥങ്ങളിൽ എത്തി ചേരുന്നതാണ് ഇത്തരം രോഗങ്ങൾക്ക് കാരണം.


ഭക്ഷണ വസ്തുക്കൾ നല്ലവണ്ണം കഴുകി ഉപയോഗിക്കുക, ഭദ്രമായി അടച്ചു സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക, തുറന്ന സ്ഥലങ്ങളില മല മൂത്ര വിസർജ്ജനം നടത്താതിരിക്കുക തുടങ്ങിയ ചെറിയ മുൻകരുതലുകളിലൂടെ ഒട്ടുമിക്ക വയറിളക്ക രോഗങ്ങളിൽ നിന്നും രക്ഷ നേടാം ..


ഒരു കാലത്ത് അനേകം പേരുടെ മരണത്തിനിടയാക്കുകയും പിന്നീട് മനുഷ്യരുടെ ശുചിത്വ നിലവാരം ഉയർന്നപ്പോൾ അപൂർവ്വമായി മാറുകയും ചെയ്ത കോളറ തന്നെയാണ് ഇവയിൽ ഏറ്റവും അപകടകാരി . പരിസര ശുചിത്വം കുറഞ്ഞ സ്ഥലങ്ങളില ഇപ്പോഴും കോളറ കണ്ടു വരുന്നു, കാര്യമായ പനി ഇല്ലാതെ അതി കഠിനമായ വയറിളക്കവും ഛർദ്ദിയും ആണ് കോളറയുടെ ലക്ഷണങ്ങൾ. ശരിയായ ചികിത്സ തക്ക സമയത്ത് നൽകിയില്ലെങ്കിൽ ശരീരത്തിലെ ജലാംശം മുഴുവൻ അതിവേഗം നഷ്ടപ്പെട്ടു മരണം വരെ സംഭവിക്കാം ..

പനിയോടു കൂടിയോ അല്ലാതെയോ വരുന്ന മറ്റു മിക്ക വയറിളക്ക, ഛർദ്ദി രോഗങ്ങളും ധാരാളം ശുദ്ധജലവും ORS ലായനിയും കുടിച്ചു ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതെ നോക്കിയാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് മരുന്നുകൾ ഇല്ലാതെ തന്നെ സുഖപ്പെടാവുന്നതെ ഉള്ളു .. എന്നാൽ വയറിളക്കത്തിനും ഛർദ്ദിക്കും ആനുപാതികമായി ശരീരത്തിലെ ജലാംശം നില നിർത്താൻ കഴിഞ്ഞില്ലെങ്ങിൽ കിഡ്നികളുടെ പ്രവർത്തനം തകരാർ വരുന്നതുൾപ്പെടെ അസുഖം മാരകമായേക്കാം .. തക്ക സമയത്ത് ചികിത്സ തേടൽ വളരെ അത്യാവശ്യമാണ് .


ടൈഫോയിഡ് (Typhoid) ആണ് മഴക്കാല രോഗങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊന്ന്. ടൈഫോയിഡ് രോഗത്തിന് കാരണമായ സാല്മോണല്ല രോഗാണു രോഗിയുടെ മലം വഴി പുറം തള്ളപ്പെടുന്നു. ഈ രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നതിലൂടെയോ ഈച്ച വഴിയോ മറ്റോ ഇവ ഭക്ഷണ വസ്തുക്കളില്‍ എത്തുകയോ ചെയ്‌താല്‍ അസുഖം പിടിപെടാം. ശക്തമായ പനിക്ക് പുറമേ ഛർദ്ദി ,നേരിയ വയറിളക്കം, ചിലപ്പോള്‍ മലബന്ധം, തലവേദന, ചെറിയ രൂപത്തിലുള്ള ചുമ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ചുവന്ന നിറത്തിലുള്ള നേരിയ ഒരു തിണര്‍പ്പ് ചില രോഗികളുടെ നെഞ്ചിലും വയര്‍ ഭാഗങ്ങളിലും കാണാറുണ്ട്. പനിയുടെ ആദ്യ ദിവസങ്ങളില്‍ സാധാരണ വൈറല്‍ പനി പോലെ തന്നെയാണ് ടൈഫോയിഡ് പനിയും.. എന്നാല്‍ നാലു അഞ്ചു ദിവസം കൊണ്ട് സുഖപ്പെടുന്ന വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമായി ടൈഫോയിഡ് പനി രണ്ടാമത്തെ ആഴ്ച്ചയിലേക്ക് കടക്കുന്നതോടെ കൂടുതല്‍ ശക്തമാവുകയും രോഗി ക്ഷീണിതനാവുകയും ചെയ്യുന്നു. ഈ സമയത്തെങ്കിലും ശരിയായ ചികിത്സ ലഭ്യമായില്ലെങ്ങില്‍ ടടൈഫോയിഡ് മൂലം ചെറുകുടലില്‍ കാണപ്പെടുന്ന അള്‍സര്‍ മൂർഛിച്ചു കുടലില്‍ സുഷിരം വീഴലും തലച്ചോറിന്‍റെ പ്രവര്‍ത്തനം തകരാറിലായി ബോധക്കേട് വരെയും സംഭവിക്കാം. ടൈഫോയിഡ് രോഗത്തിന് പണ്ട് തൊട്ടേ ഉപയോഗിച്ച് വരുന്ന ഒരു രക്ത പരിശോധനയാണ് വയ്ടാല്‍ ( Widal) ടെസ്റ്റ്‌. എന്നാല്‍ ഈ ടെസ്റ്റ്‌ പുരാതനവും വിശ്വാസയോഗ്യമല്ലാതതുമാണെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തുന്നു.


വേനല്‍ക്കാലത്തിന്റെ അവസാനത്തിലും മഴക്കാലത്തിന്റെ തുടക്കത്തിലുമായി കാണപ്പെടുന്ന മറ്റൊന്നാണ് മഞ്ഞപ്പിത്തം. hepatitis A വൈറസ്‌ ആണ് ഈ മഴക്കാല മഞ്ഞപിത്തത്തിനു പുറകില്‍. ടൈഫോയിഡ് രോഗാണുക്കള്‍ പകരുന്നതു പോലെ തന്നെയാണ് hepatitis A യും പകരുന്നത്. പനി തന്നെയാണ് തുടക്കത്തില്‍ കാണപ്പെടുന്ന രോഗ ലക്ഷണം..തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഛർദ്ദിയും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നു. ഈ സമയത്താണ് മൂത്രവും കണ്ണും മഞ്ഞ നിറമാവുന്നത് ശ്രദ്ധയില്‍ പെടുന്നത്.മഞ്ഞപ്പിത്തം മൂലം ദേഹമാസകലം ചൊറിച്ചിലും അനുഭവപ്പെടാം. എളുപ്പത്തില്‍ ദഹിക്കാവുന്ന ആഹാരവും ആവശ്യത്തിനു വിശ്രമവും ഈ സമയത്ത് അത്യാവശ്യമാണ്. ഇത്തരം മഞ്ഞപ്പിത്തം പിടിപെട്ട രോഗികള്‍ ആഹാരത്തില്‍ ഉപ്പു ഉപയോഗിക്കാന്‍ പാടില്ല എന്ന ഒരു ധാരണ പൊതുവേ സമൂഹത്തില്‍ നിലനില്‍ക്കുന്നു.. ഇത് തീര്‍ത്തും അശാസ്ത്രീയമാണ്., ഏതാനും ദിവസത്തെ വിശ്രമം കൊണ്ട് കാര്യമായ ചികിത്സ ഒന്നും ഇല്ലാതെ തന്നെ തനിയെ മാറുന്ന അസുഖമാണ് hepatits A.. രക്തത്തിലെ മഞ്ഞപിത്തത്തിന്‍റെ തോത് പൂര്‍ണമായും നോര്‍മല്‍ ആവാന്‍ ഏതാനും ആഴ്ചകള്‍ തന്നെ വേണ്ടി വന്നേക്കാം. അപൂര്‍വമായി മാത്രമേ ഈ അസുഖം മാരകമാവാറുള്ളൂ.. മഞ്ഞപ്പിത്തത്തിന്റെ കുത്തിവെപ്പ് എന്ന പേരില്‍ സാധാരണ നാം എടുക്കുന്ന കുത്തിവെപ്പ് hepatitis A മൂലം ഉണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് ഉള്ളതല്ല. hepatitis A വൈറസ് നു എതിരെ കുത്തിവെപ്പ് നിലവില്‍ ഉണ്ടെങ്കിലും വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല.


പൊതുവേ ജനങ്ങള്‍ വളരെ ഭീതിയോടെ കാണുന്ന ഒരു മഴക്കാല രോഗമാണ് ഡങ്കി പനി. ചില തരം കൊതുകള്‍ ആണ് ഡങ്കി വൈറസിനെ രോഗിയുടെ ശരീരത്തില്‍ നിന്നും മറ്റു ആളുകളിലേക്ക്‌ എത്തിക്കുന്നത്. കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകള്‍ പെരുകുന്നത് ഡങ്കി പനി വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നു. ശക്തമായ പനിയും ശരീര വേദനയുമാണ് ഡങ്കി പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ കടുത്ത തല വേദന, സന്ധി വേദന, കണ്ണിനു പുറകിലെ വേദന എന്നിവയും പ്രധാന ലക്ഷണങ്ങള്‍ ആണ്.. ശരീരത്തില്‍ ചുവന്നു തിണര്‍ത്ത പാടുകളും ചിലപ്പോള്‍ കാണാവുന്നതാണ്.


രക്തത്തിലെ പ്ലേറ്റ്ലെറ്റ് (Platelet) ന്‍റെ അളവ് കുറഞ്ഞു പോവുന്നത് ഡങ്കി പനി പിടിപെട്ട രോഗികളില്‍ സാധാരണയായി കാണപ്പെടുന്നതാണ്.. ഇതേ തുടര്‍ന്ന് തൊലിപ്പുറത്ത് കാണുന്ന ചെറിയ തോതിലുള്ള രക്തസ്രാവത്തിന്റെ പാടുകളും അപൂര്‍വമല്ല. എന്നാല്‍ വായിലും കണ്‍പോളകളിലും കുടലില്‍ നിന്നും രക്തസ്രാവം ഉണ്ടാവാന്‍ തക്കം പ്ലൈറ്റ്ലെറ്റു കൌണ്ട് വളരെ കുറയുന്നത് ഒരു ചെറിയ ശതമാനം ആളുകളില്‍ മാത്രമേ കാണാറുള്ളു.. ഇത്തരം രക്തസ്രാവങ്ങള്‍ കൂടുതല്‍ ഗൌരവം അര്‍ഹിക്കുന്നതും അടിയന്തിര ചികിത്സ ആവശ്യമുള്ളതുമാണ്.

ഡങ്കി പനിയുടെ മാരകമായ രൂപമായ dengue hemorrhagic fever and dengue shock syndrome ഭാഗ്യവശാല്‍ അപൂര്‍വ്വമായെ കാണാറുള്ളു. ഇത്തരം അവസ്ഥയില്‍ മികച്ച ചികിത്സ ലഭിച്ചാല്‍ പോലും ജീവഹാനി വരെ സംഭവിച്ചേക്കാം..എന്നാല്‍ ഭൂരിഭാഗം ഡങ്കി പനികളും കാര്യമായ ചികിത്സകള്‍ ഇല്ലാതെയോ ചെറിയ രൂപത്തിലുള്ള സപ്പോര്‍ടീവ് ചികിത്സകൊണ്ടോ സുഖപ്പെടുന്നതാണ്. അതിനാല്‍ ഡങ്കി പനിയെ കുറിച്ച് ഇന്ന് പൊതുവേ നിലവിലുള്ള ഭീതി അര്‍ത്ഥശൂന്യം ആണ്. കൊതുക് വളരാവുന്ന സാഹചര്യം വീട്ടു പരിസരത്ത് സൃഷ്ടിക്കാതിരിക്കലും കൊതുക് കടിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കലും ആണ് ഡങ്കി പനിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീകരിക്കേണ്ട അത്യാവശ്യ മുൻകരുതലുകൾ.


മഴക്കാല രോഗങ്ങളില്‍ ഏറ്റവും മാരകമായ ഒന്നാണ് എലിപ്പനി. രോഗാണു വാഹകരായ എലികളുടെ മൂത്രം മലിന ജലത്തിലൂടെയോ നേരിട്ടോ ത്വക്ക് വഴി ശരീരത്തില്‍ കയറുന്നതാണ് രോഗ കാരണം. ശക്തമായ പനി, പേശീ വേദന, തലവേദന, കണ്ണ് ചുവപ്പ് നിറമാവലും സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്. രോഗം മൂർഛിക്കുമ്പോള്‍ വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ മൂത്രത്തിന്‍റെ അളവ് കുറയുകയും മഞ്ഞപ്പിത്തം ഉടലെടുക്കുകയും ചെയ്യുന്നു.കണ്‍ പോളക്ക് അകത്തു ഉണ്ടാവുന്ന രക്തസ്രാവവും ഈ സമയത്ത് കാണാവുന്നതാണ്. രക്തത്തിലെ platelet count കുറയുന്നത് ഡങ്കി പനിയിലെ പോലെ തന്നെ എലിപ്പനിയിലും കാണാമെങ്കിലും മറ്റു പ്രാഥമിക രക്ത പരിശോധനയില്‍ നിന്ന് തന്നെ രോഗം വേര്‍തിരിച്ചു അറിയാന്‍ കഴിയും. മദ്യപാനം മൂലം നേരത്തെ തന്നെ കരളിന്റെ പ്രവര്‍ത്തനത്തിന് ചെറിയ തോതിലെങ്കിലും തകരാര്‍ ഉള്ള ആളുകളിലും പേശീ വേദനക്ക് ധാരാളം വേദന സംഹാരി ഗുളികകളും മറ്റും മേല്‍നോട്ടമില്ലാതെ കഴിക്കുന്ന ആളുകളിലും അസുഖം കൂടുതല്‍ സങ്കീര്‍ണം ആവാറാണ് പതിവ്. രോഗം മൂലമുള്ള മരണ നിരക്കും ഇത്തരം ആളുകളില്‍ കൂടുതല്‍ ആണ്. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ മാരകമാവാതെ രോഗം നിയന്ത്രണവിധേയമാക്കവുന്നതിനാല്‍ ശരിയായ സമയത്തുള്ള രോഗ നിര്‍ണ്ണയം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. സ്വയം ചികിത്സ അപകടം ക്ഷണിച്ചു വരുത്തും. മാലിന്യം നിറഞ്ഞ വെള്ളത്തിലും മറ്റും ജോലി ചെയ്യുന്ന കര്‍ഷകരും മുനിസിപാലിറ്റി ജോലിക്കാര്‍ക്കും രോഗം പിടിപെടാന്‍ സാധ്യത കൂടുതല്‍ ആണ്. മലിന ജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക.

മറ്റു സമയങ്ങളെ അപേക്ഷിച്ച് മഴക്കാലത്ത്‌ സാധാരണ ജലദോഷ പനി എന്ന് അറിയപ്പെടുന്ന വൈറല്‍ പനിയുടെ നിരക്ക് കൂടുതല്‍ ആണ്. കാര്യമായ ചികിത്സ ഒന്നും തന്നെ മിക്ക വൈറല്‍ പനികള്‍ക്കും വേണ്ടി വരാറില്ല. എന്നാല്‍ മേല്‍പറഞ്ഞ ലക്ഷണങ്ങളോട് കൂടിയുള്ള പനി, 4-5 ദിവസത്തിനുമേല്‍ നീണ്ടു നില്‍ക്കുന്ന പനി എന്നിവയ്ക്ക് വൈദ്യസഹായം തേടാന്‍ മടിക്കരുത്. തുടക്കത്തില്‍ കാണിക്കുന്ന അലംഭാവം ഒരു പക്ഷെ നമ്മുടെ ജീവന് തന്നെ ഭീഷണി ആയേക്കാം.

                                                             Dr.Jamal.T.M,
                                                            MBBS,MD
                                                             Valluvanad hospital.
                                                           

Thank you for being here

0 അഭിപ്രായ(ങ്ങള്‍)