ഏതെങ്കിലും ഒരു രാജ്യത്തേക്ക് ഒറ്റക്കൊരു യാത്ര പോവണമെന്ന് കുറേ കാലമായി മനസ്സിൽ താലോലിക്കുന്ന ഒരു സ്വപ്നമായിരുന്നു. ചെറിയ രീതിയിൽ ഒന്ന് ആസൂത്രണം ചെയ്തു വരുമ്പോൾ തന്നെ അറിയാതെ മനസ്സിൽ ചെറിയൊരു പേടി കടന്നു കൂടും. കൂട്ടിനൊരാൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് തോന്നിപ്പോകും. ചിലരോടൊക്കെ ചോദിച്ചു നോക്കുകയും ആരെയും കിട്ടാതെ വരുമ്പോൾ യാത്രാമോഹം ഉപേക്ഷിക്കുകയുമായിരുന്നു പതിവ്.
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും….
ഇത്തവണ തുർക്കിയിലും ദുബായിലുമായി road tales എന്ന ട്രാവൽ കമ്പനി നടത്തുന്ന അസീറിനെയാണ് ആദ്യം ഓർത്തത്. ഞങ്ങൾ തുർക്കി സന്ദർശിച്ചത് road tales ഗ്രൂപ്പ് വഴിയായിരുന്നു. അന്ന് തൊട്ടുള്ള പരിചയമാണ്. ഇറ്റലിയിലോ ഖസാക്കിസ്ഥാനിലോ ഒന്ന് കറങ്ങി വന്നാലോ എന്ന് ഒരിക്കൽ അസീറിനോട് ചോദിച്ചു. ഖസാകിസ്ഥാനിൽ സ്വന്തം ട്രാവൽ ബിസിനസ് സാധ്യതകൾ പഠിക്കാൻ ഒന്ന് പോയാൽ കൊള്ളാം എന്ന് അസീർ ആലോചിക്കുന്ന സമയത്താണ് എന്റെ വിളി വരുന്നത്. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഖസാക്കിസ്ഥാൻ! പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ യാത്രയുടെ സമയം തീരുമാനമാക്കി. യാത്രയ്ക്ക് 2 ദിവസം, കറങ്ങാൻ 10 ദിവസം..അങ്ങനെ മൊത്തം 12 ദിവസം ട്രിപ്പിനായി മാറ്റി വെച്ചു.
ആസൂത്രണം മുഖ്യം..
പാക്കേജ് ഇല്ലാതെ മറ്റൊരു രാജ്യത്ത് പോകുമ്പോൾ ഏറ്റവും പ്രധാന ഘടകമാണ് കൃത്യമായ ആസൂത്രണം. വിവരങ്ങൾ വിരൽത്തുമ്പിൽ കിട്ടുന്ന ഈ കാലത്ത് അതത്ര പ്രയാസകരമല്ലെങ്കിലും കുറേ സമയം മാറ്റി വെക്കണം. ഏതാണ്ട് ഒരു മാസത്തോളം ഈ ആസൂത്രണത്തിന് വേണ്ടി ഞാൻ മിനക്കെട്ടു. ശരീരം ഒമാനിലായിരുന്നെങ്കിലും മനസ്സുകൊണ്ട് ഒരു മാസത്തിലേറെ ഞാൻ ഖസാക്കിസ്ഥാനിലായിരുന്നു.
ഗൂഗിളാണ് താരം.
ഖസാക്കിസ്ഥാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയാണെന്നു കണ്ടുപിടിക്കലായിരുന്നു ആദ്യ ഘട്ടം. അത്തരം വിവരങ്ങൾ ഗൂഗിളിൽ നിന്നും എളുപ്പം സംഘടിപ്പിക്കാം. നേരത്തെ പോയിട്ടുള്ള സഞ്ചാരികൾ എഴുതിയ ബ്ലോഗുകളിൽ നിന്നാണ് എനിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞത്. അവയിൽ ഞങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. അടുത്തതായി ഈ സ്ഥലങ്ങളെല്ലാം ഖസാക്കിസ്ഥാനിൽ എവിടെ സ്ഥിതി ചെയ്യുന്നു എന്ന് മനസ്സിലാക്കലാണ്. കാണേണ്ട സ്ഥലങ്ങളെല്ലാം രാജ്യത്തിന്റെ നാല് അതിർത്തികളിലായി ചിതറി കിടക്കുന്നവയാണെങ്കിൽ എല്ലാം കൂടി ഓടിയെത്താൻ കഴിയില്ല. ചിലവും വളരെ കൂടും. ഖസാകിസ്ഥാൻ മാപ്പ് വിശദമായി പരിശോധിച്ചപ്പോൾ എന്റെ ലിസ്റ്റിൽ ഉണ്ടായിരുന്ന 90% സ്ഥലങ്ങളും ഖസാകിസ്ഥാന്റെ മദ്യഭാഗത്തും വടക്ക് കിഴക്കുമായാണ് സ്ഥിതി ചെയ്യുന്നതെന്ന് മനസ്സിലായി. അവ 10 ദിവസം കൊണ്ടു ചെന്നെത്താവുന്നതേയുള്ളൂ.
മറ്റാരും നടന്നിട്ടില്ലാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കുക.
പൊതുവെ ഖസാക്കിസ്ഥാൻ സന്ദർശിക്കുന്ന സഞ്ചാരികൾ പഴയ തലസ്ഥാനമായ അൽമാത്തിയും പരിസരവും കറങ്ങി തിരിച്ചു പോരാറാണ് പതിവ്. എന്നാൽ അവരുടെ പുതിയ തലസ്ഥാനമായ അസ്താന എന്ന മനോഹരമായ നഗരവും പരിസര പ്രദേശങ്ങളും സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കപ്പെടാതെ കിടക്കുകയാണെന്ന് പറയാം. അസ്താനയിൽ വന്ന ചില പ്രമുഖ വ്ലോഗർമാർ അസ്താന മനോഹരമാണെന്നും പക്ഷേ സഞ്ചാരികൾ ആരുമില്ലെന്നും പറയുന്നത് കണ്ടിരുന്നു. അൽമാത്തിയും പരിസരവും മാത്രം പോരാ, അസ്താന കൂടി കാണണം എന്ന് അങ്ങനെയാണ് ഞങ്ങൾ തീരുമാനമെടുക്കുന്നത്. എന്തായാലും അസ്താന കാണാമെന്ന ഞങ്ങളുടെ തീരുമാനം അസ്ഥാനത്തായിരുന്നില്ല എന്ന് പിന്നീട് ബോധ്യമായി.
എങ്ങനെ യാത്ര ചെയ്യണം?
ഖസാക്കിലെ യാത്രകൾ എങ്ങനെയായിരിക്കണം എന്നതായിരുന്നു അടുത്ത ചോദ്യം. കുറേ ആലോചനകൾക്ക് ശേഷം വാഹനം വാടകയ്ക്കെടുത്ത് സ്വന്തമായി യാത്ര ചെയ്യാം എന്ന തീരുമാനത്തിലെത്തി. എന്നാൽ വാഹനം വാടകയ്ക്ക് എടുക്കുക എന്നത് അത്ര എളുപ്പമല്ല താനും. അൽമാത്തി പരിസരത്തുള്ള തടാകങ്ങളും മലനിരകളും കാണാൻ 4 വീൽ ഡ്രൈവ് വാഹനം അത്യാവശ്യമാണ്. 4 വീൽ ഡ്രൈവ് വാഹനങ്ങൾ സാമാന്യം ചിലവേറിയവയുമാണ്. അന്താരാഷ്ട്ര റെന്റൽ കമ്പനികളായ ആവിസ്, യൂറോപ് കാർ, ഹെർട്ട്സ് തുടങ്ങിയ കമ്പനികളും തദ്ദേശിയ ഖസാക്കിസ്ഥാൻ കമ്പനികളും വാഹനം വാടകക്ക് നൽകുന്നുണ്ട്. തദ്ദേശിയ കമ്പനികളുടെ വാടക അൽപ്പം കുറവാണ്. എന്നാൽ കുറഞ്ഞ റേറ്റ് നോക്കി വാഹനം എടുക്കുന്ന പലരും അതിന്റെ ഇൻഷുറൻസ് നിബന്ധനകൾ ശ്രദ്ധിക്കാറില്ല. ഇവയ്ക്കെല്ലാം 3 ർഡ് പാർട്ടി കവറേജ് മാത്രമാണുള്ളത്. അന്യരാജ്യത്ത് പോയി അത്തരം ഒരു റിസ്ക് എടുക്കുന്നത് ആത്മഹത്യാപരമാണ്. ഓടിക്കുന്ന വാഹനത്തിനുണ്ടാകുന്ന എല്ലാ കേടുപാടുകളും നമ്മൾ തന്നെ പരിഹരിച്ചു കൊടുക്കണം. വലിയ അപകടമോ മറ്റോ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ട് പോകും. അന്താരാഷ്ട്ര കമ്പനികൾ ഫുൾ കവർ ഇൻഷുറൻസ് നൽകുന്നുണ്ട്. നിരക്ക് അൽപ്പം കൂടുതലായാലും അതാണ് സുരക്ഷിതം. ആവിസ് കമ്പനിയിൽ നിന്നാണ് ഞങ്ങൾ കാർ എടുത്തത്. അസ്താന പരിസരത്ത് ഓഫ് റോഡ് യാത്രകൾ ഇല്ലാത്തതിനാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ കിട്ടിയ ഒരു വോക്സ് വാഗൻ പോളോ സെഡാനാണ് ഞങ്ങൾ എടുത്തത്. എന്നാൽ അൽമാത്തിയിൽ അങ്ങനെയല്ല കാര്യങ്ങൾ. ഓഫ് റോഡ് യാത്രകൾ ഇല്ലെങ്കിൽ പിന്നെ അൽമാത്തിയില്ല. അതിനാൽ ഓഫ് റോഡ് ഓട്ടത്തിന് പറ്റിയ വാഹനങ്ങൾ നോക്കി. താരതമ്യേന കുറഞ്ഞ റേറ്റിൽ കിട്ടിയ, സാമാന്യം നല്ല ഓഫ് റോഡ് മികവുള്ള മിത്സുബിഷി L 200 പിക്കപ്പാണ് ഞങ്ങൾ ബുക്ക് ചെയ്തത്. യാത്രയ്ക്ക് മുമ്പ് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസെൻസ് സംഘടിപ്പിച്ചു. ഒമാൻ ഡ്രൈവിംഗ് ലൈസെൻസ് ഇന്റർനാഷണൽ ആക്കി മാറ്റാൻ വളരെ എളുപ്പമാണ്.
വാഹനം വാടകയ്ക്ക് തരുമ്പോൾ ഒരു ദിവസം ഇത്ര കിലോമീറ്റർ എന്നൊരു കണക്ക് ഇവർ വെക്കുന്നുണ്ട്. അത് അറിഞ്ഞിരിക്കണം. അതിന് മുകളിൽ ഓടിയാൽ അധികം വരുന്ന ദൂരത്തിനനുസരിച്ചു നിരക്ക് കൂടും. അൽമാത്തി മുതൽ അസ്താന വരെ 1250 km ഡ്രൈവ് ചെയ്തു പോകാനായിരുന്നു ആദ്യം ഞങ്ങൾ ആലോചിച്ചത്. എന്നാൽ നിശ്ചിത കിലോമീറ്റർ ലിമിറ്റ് ഇല്ലാത്ത ഒരു വാഹനവും കിട്ടാത്തത് കാരണം ആ തീരുമാനത്തിൽ നിന്നും പിന്മാറേണ്ടി വന്നു. മാത്രമല്ല, സെപ്റ്റംമ്പറിൽ തന്നെ ഖസാക്കിസ്ഥാനിൽ മഞ്ഞു കാലം ആരംഭിച്ചെന്നും മോശം കാലാവസ്ഥയിൽ വിജനമായ ഖസാക് റോഡുകളിലൂടെ ദീർഘ യാത്ര ബുദ്ധിപരമായ തീരുമാനമല്ലെന്നും അടുത്തിടെ അവിടം സന്ദർശിച്ച ഒരാളിൽ നിന്നും അറിയാൻ കഴിഞ്ഞു. അതോടെ അസ്താനയിലേക്ക് ട്രെയിൻ അല്ലെങ്കിൽ വിമാന മാർഗ്ഗം പോകാമെന്നു തീരുമാനിച്ചു. അൽമാത്തിയിൽ നിന്നും അസ്താനയിലേക്ക് 15-16 മണിക്കൂറിൽ എത്തുന്ന സ്പീഡ് ട്രെയിനുകളും 22-24 മണിക്കൂർ എടുക്കുന്ന സാധാരണ ട്രെയിനുകളുമുണ്ട്. യാത്ര ചെയ്യുന്ന സമയം പരമാവധി കുറച്ച്, അത് സ്ഥലങ്ങൾ കാണാൻ ഉപയോഗപ്പെടുത്താൻ വേണ്ടി ഞങ്ങൾ യാത്ര വിമാനത്തിലാക്കാൻ തീരുമാനിച്ചു. അൽമാത്തിയിൽ നിന്നും അസ്താനയിലേക്ക് രാവിലെ മുതൽ രാത്രി വരെ ചെറിയ നിരക്കിൽ എയർ അസ്താന, ഫ്ലൈ അരിസ്റ്റാൻ, SCAT എയർലൈൻസ് എന്നീ കമ്പനികളുടെ നിരവധി സർവീസുകളുണ്ട്.
എങ്ങനെ ഖസാക്കിസ്ഥാനിലേക്ക് പറക്കാം?
സലാം എയർ അടുത്തിടെ ചെറിയ നിരക്കിൽ അൽമാത്തിയിലേക്ക് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഭാവിയിൽ അസ്താനയ്ക്ക് സർവീസ് നീട്ടും എന്ന് പറയുന്നു. അൽമാത്തിയിലേക്ക് ഞാൻ യാത്ര ചെയ്ത സലാം എയർ വിമാനത്തിൽ അവരുടെ തന്നെ കണക്ഷൻ ഫ്ലൈറ്റിൽ മസ്ക്കറ്റിൽ വന്നു അൽമാത്തിയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾ ഉണ്ടായിരുന്നു. ലോകം മാറുകയാണ്. നേരത്തെ gcc രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവർ മാത്രം സന്ദർശിച്ചിരുന്ന പല രാജ്യങ്ങളും ഇന്ന് നാട്ടിൽ നിന്നും ആളുകൾ സന്ദർശിക്കുന്നുണ്ട്. ഇന്ത്യക്കാർക്ക് ഖസാക്കിസ്ഥാനിലേക്ക് വിസ ആവശ്യമില്ല. പൊതുവെ ചെറിയ ബഡ്ജറ്റിൽ പോയി വരാവുന്ന ഒരു രാജ്യമായതിനാൽ ഖസാക്കിസ്ഥാനിലേക്ക് ഭാവിയിൽ കൂടുതൽ ഇന്ത്യക്കാരുടെ ഒഴുക്കുണ്ടാവാൻ സാധ്യതയുണ്ട്. കേരളത്തിൽ നിന്നും എയർ അസ്താനയുമായി സഹകരിച്ചു ഡൽഹി വഴി ഇൻഡിഗോ അൽമാത്തിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഏകദേശം ഒരു ദിവസത്തോളമെടുക്കും അൽമാത്തിയിലെത്താൻ. ഫ്ലൈ അരിസ്റ്റാൻ വിമാനത്തിൽ ഡൽഹിയിൽ നിന്നും വളരെ ചുരുങ്ങിയ നിരക്കിൽ പോയി വന്ന ഒരു മലയാളിയുടെ വ്ലോഗ് കണ്ടിരുന്നു. പക്ഷേ ഫ്ലൈ അരിസ്റ്റാൻ വെബ്സൈറ്റിൽ ഇപ്പോൾ അങ്ങനെയൊരു സർവീസ് കാണുന്നില്ല. മലയാളികൾക്ക് ഖസാക്കിസ്ഥാൻ സന്ദർശിക്കാൻ നിലവിൽ ഒമാൻ വഴി സലാം എയറിൽ യാത്ര ചെയ്യുന്നതാണ് ഏറ്റവും സൗകര്യപ്രദവും ചിലവ് കുറവും.
കാലാവസ്ഥ പ്രധാനം.
യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന സമയം വളരെ പ്രധാനമാണ്. സെപ്റ്റംബർ പകുതി തൊട്ടേ ഖസാക്കിസ്ഥാനിൽ തണുപ്പ് കാലം തുടങ്ങും. നവംബർ തൊട്ടു ശക്തമായ മഞ്ഞു വീഴ്ചയും കൊടും തണുപ്പുള്ള കാറ്റുമുണ്ടാകും. ഉദ്ദേശിച്ച പല സ്ഥലങ്ങളും ഒരു പക്ഷേ മോശം കാലാവസ്ഥ കാരണം കാണാൻ പറ്റാതെ വരാം. ഗൂഗിളിൽ സെർച്ച് ചെയ്താൽ കാണുന്ന മനോഹരമായ ഫോട്ടോകൾ പോലെയാവില്ല തണുപ്പുകാലത്തെ കാഴ്ചകൾ.
അൽമാത്തി എയർപോർട്ടിൽ ഇറങ്ങാൻ വിമാനം താഴ്ന്നു തുടങ്ങുമ്പോൾ തന്നെ മുകൾ ഭാഗം ഐസ് വീണു കിടക്കുന്ന മലനിരകൾ കണ്ടു. താഴെ എന്താകും ഞങ്ങളെ കാത്തിരിക്കുന്നത് എന്നതിന്റെ സൂചനയായിരുന്നു അത്. നാല് ഭാഗവും കരകളാൽ ചുറ്റപ്പെട്ട രാജ്യമാണ് ഖസാകിസ്ഥാൻ. കടൽ ഇല്ലാത്തതിന് പകരമെന്നോണം എങ്ങും കൂറ്റൻ തടാകങ്ങളാണ് ഇവിടെ. ചെറുതും വലുതുമായ നിരവധി താടാകങ്ങൾ മുകളിൽ നിന്നും കാണാൻ കഴിയും.
ഈ യാത്രയിലെ എന്റെ കൂട്ടുകാരൻ അസീർ തലേദിവസം തന്നെ അൽമാത്തിയിൽ എത്തിയിരുന്നു. അൽമാത്തി എയർപോർട്ടിൽ വെച്ചാണ് ഞങ്ങൾ പരസ്പരം കാണുന്നത്. ഉച്ചയ്ക്ക് ഇറങ്ങേണ്ട എന്റെ വിമാനമെങ്ങാനും വൈകിയാലോ എന്ന് കരുതി 7.30 pm നു അസ്താനയ്ക്ക് പുറപ്പെടുന്ന ഫ്ലൈഅരിസ്റ്റാൻ വിമാനമാണ് ഞങ്ങൾ യാത്രയ്ക്ക് തിരഞ്ഞെടുത്തത്. അതിൽ വിദേശികളായി ഞങ്ങൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് രസകരമായ കാര്യം.
അൽമാത്തിയുടെ വടക്ക് പടിഞ്ഞാറ് കിടക്കുന്ന സ്ഥലമാണ് അസ്താന. അൽമാത്തിയെക്കാൾ തണുപ്പും മഞ്ഞു വീഴ്ചയുമുണ്ടാകുന്ന സ്ഥലം. അതുകൊണ്ടു തണുപ്പ് കൂടുതൽ ശക്തമാകുന്നതിനു മുമ്പ് ഞങ്ങളുടെ ആദ്യ ദിവസങ്ങൾ അസ്താനയിൽ ചിലവഴിച്ച ശേഷം പിന്നീട് അൽമാത്തിക്ക് തിരിച്ചു വരാം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.
താമസം എവിടെ, എങ്ങനെ?
അൽമാത്തിയിലും അസ്താനയിലും ചിലവ് കുറഞ്ഞ ഹോട്ടലുകളും അപ്പാർട്മെന്റുകളും സുലഭമാണ്. തണുപ്പ് കാലത്ത് അധികം സന്ദർശകർ ഇല്ലാത്തതിനാൽ മുറി കിട്ടാൻ പ്രയാസമില്ല. Agoda, booking.com എന്നീ സൈറ്റുകൾ വഴിയാണ് ഞങ്ങൾ മുറിയെടുത്തത്. കുറഞ്ഞ നിരക്കിൽ അപ്പാർട്ട്മെന്റുകളും ഹോം സ്റ്റേയും ലഭ്യമാണ്. ഞങ്ങൾ ഒരിടത്തും നേരത്തെ കൂട്ടി മുറി ബുക്ക് ചെയ്തിരുന്നില്ല. എല്ലാം അപ്പപ്പോൾ ബുക്ക് ചെയ്യുകയായിരുന്നു. അത് പിന്നീട് ഞങ്ങൾക്ക് ഗുണകരമായി. നേരത്തെ ഉണ്ടാക്കിയിരുന്ന പ്ലാനിൽ സന്ദർഭം അനുസരിച്ച് മാറ്റം വരുത്താൻ അത് സഹായകമായി. എന്നാൽ സഞ്ചാരികൾ കൂടുതൽ വരുന്ന മറ്റു സീസണുകളിൽ അത് തിരിച്ചടിയാവാനും സാധ്യതയുണ്ട്.
സഞ്ചാരികളില്ലാത്ത അസ്താന.
അസ്താന നൂർ സുൽത്താൻ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ കൈകാൽ വരെ കോച്ചിപ്പോകുന്ന കൊടും തണുപ്പായിരുന്നു. ആവിസിന്റെ ഓഫീസ് കണ്ടപ്പോൾ പിറ്റേന്ന് രാവിലെ ബുക്ക് ചെയ്ത കാർ അപ്പോൾ തന്നെ കിട്ടുമോ എന്നന്വേഷിച്ചു. നാളെ കടുത്ത മഞ്ഞു വീഴ്ചയാണ്, കാറിനു വിന്റർ ടയർ ഫിറ്റ് ചെയ്തിട്ടില്ലാത്തതിനാൽ നിങ്ങൾക്ക് വാഹനം തരുന്നത് അപകടമാണെന്നായിരുന്നു പ്രതികരണം. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഹെഡ് ഓഫിസിൽ നേരിട്ടു വിളിച്ചപ്പോൾ പിറ്റേന്ന് ഉച്ചയാകുമ്പോഴേക്കും വിന്റർ ടയറുകൾ ഇട്ടു കാർ റെഡിയാക്കാം എന്ന് ഉറപ്പ് തന്നു.
ജബ..ജബ ജബ..
ഖസാക്കിസ്ഥാനിൽ ഒരു സഞ്ചാരിക്ക് ഏറ്റവും ബുദ്ധിമുട്ടായി തോന്നുന്ന കാര്യം ഭാഷയാണ്. ഹോട്ടലുകളിൽ പോലും ഇംഗ്ലീഷ് അറിയുന്നവരെ വളരെ അപൂർവ്വമായേ കാണൂ. ഖസാക്കും റഷ്യനുമാണ് ഇവർ സംസാരിക്കുന്നത്. ടർക്കിഷ് ഭാഷയുമായി നല്ല സാമ്യം ഉള്ളതുകൊണ്ട് അൽപ്പ സ്വൽപ്പം ടർക്കിഷും മനസ്സിലാകും. എല്ലാ ആശയ വിനിമയത്തിനും ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കേണ്ടി വരും. മൊബൈലിൽ ടൈപ്പ് ചെയ്തു കാണിച്ചു കൊടുത്താൽ കാര്യം നടക്കും. അത്തരം ആശയവിനിമയങ്ങൾ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
ഫുൾ ടാങ്ക് അടിച്ചാൽ ഡിസ്കൗണ്ട്.
പെട്രോളിന് കുപ്പി വെള്ളത്തെക്കാൾ വിലക്കുറവുള്ള രാജ്യമാണ് ഖസാക്കിസ്ഥാൻ. Gcc രാജ്യങ്ങളെക്കാൾ കുറവാണ് പെട്രോളിന്റെ വില. അവരുടെ പ്രധാന വരുമാനം പെട്രോൾ തന്നെയാണ്. 13000 തേങ്കെക്ക് പെട്രോളടിച്ചപ്പോൾ 1500 തേങ്കെ ഞങ്ങൾക്ക് ഡിസ്കൗണ്ട് കിട്ടി. പെട്രോളിന്റെ ഈ വിലക്കുറവ് റോഡിൽ പ്രതിഫലിക്കുന്നത് കാണാം. 5-6 km മാത്രം മൈലേജുള്ള വലിയ ആഡംബര കാറുകൾ റോഡിൽ ധാരാളം കാണാം. എല്ലാ കമ്പനികളുടെയും കാറുകൾ നിരത്തിൽ കണ്ടു. അമേരിക്കൻ, യൂറോപ്യൻ കാറുകൾ പൊതുവെ കുറവാണ്. ചൈനീസ് കാറുകൾ വലിയ തോതിൽ ഖസാകിസ്ഥാൻ വിപണി കയ്യടക്കിക്കഴിഞ്ഞു.
ഇഷിം നദിയുടെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന അസ്താന അതിമനോഹരമായ ഒരു ആസൂത്രിത നഗരമാണ്. 1997 ലാണ് അൽമാത്തിയിൽ നിന്നും തലസ്ഥാനം അസ്താനയിലേക്ക് മാറ്റപ്പെടുന്നത്. പിന്നീട് അസ്താനയുടെ വളർച്ച അതിവേഗത്തിലായിരുന്നു. അൽമാത്തി കഴിഞ്ഞാൽ ഖസാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമാണ് അസ്താന. ആകർഷകമായ പല തരത്തിലുള്ള കെട്ടിടങ്ങളും ദീപാലാങ്കാരങ്ങൾക്കൊണ്ടും സമ്പന്നമാണ് ഇവിടം. ചിലപ്പോഴൊക്കെ ഇത് ദുബായ് അല്ലേ എന്ന് വരെ തോന്നിപ്പോകും.
203 അടി ഉയരത്തിൽ പിരമിഡ് ആകൃതിയിൽ നിർമ്മിച്ച പ്ലേസ് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ കെട്ടിടം അസ്താന നഗരത്തിലൂടെ യാത്ര ചെയ്യുന്ന ആരുടേയും കണ്ണിൽ പെടും. 2006 ൽ വേൾഡ് ആൻഡ് ട്രെഡിഷനൽ റിലീജിയൻ നേതാക്കളുടെ കോൺഫറൻസിന് വേണ്ടി പണി കഴിപ്പിച്ചതാണ് ഈ കെട്ടിടം. ഇത്തരം പരിപാടികൾക്ക് വേണ്ടിയാണ് അത് ഇപ്പോഴും ഉപയോഗിക്കുന്നത്. അകത്തു ഒരു മ്യൂസിയവുമുണ്ട്.
ഖസാക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റായ നൂർ സുൽത്താൻ നസർബയേവിന്റെ പേരിൽ നിർമ്മിച്ച ഹസ്രത്ത് സുൽത്താൻ എന്ന മനോഹരമായ ഭീമൻ പള്ളി പീസ് ആൻഡ് റീകൺസിലിയേഷൻ കെട്ടിടത്തിന്റെ തൊട്ടടുത്തു സ്ഥിതിചെയ്യുന്നു. അസ്താന നഗരത്തിന്റെ ആദ്യ പേര് നൂർ സുൽത്താൻ എന്നായിരുന്നു. അസ്താന വിമാനത്താവളത്തിന്റെ പേര് ഇപ്പോഴും നൂർ സുൽത്താൻ എന്ന് തന്നെയാണ്. 2009 മുതൽ 2012 വരെ ആയിരത്തോളം തൊഴിലാളികൾ ചേർന്നാണ് ഈ പള്ളി നിർമ്മിച്ചത്. ഖസാക്കിസ്ഥാനിലെ പള്ളികൾക്കെല്ലാം അതിശയിപ്പിക്കുന്ന ഭംഗിയാണ്. പുറത്തെ ഭംഗിയെ കടത്തി വെട്ടും അകം.. തറയിലെ വിരിപ്പ് ഖസാക്ക് പതാകയെ അനുസ്മരിപ്പിക്കുന്ന നീല നിറമാണ്. അകത്തെ ശില്പ ചാതുരിയും ദീപാലാങ്കാരവും നീല വിരിപ്പും എല്ലാം കൂടി മനസ്സ് കുളിർപ്പിക്കുന്ന കാഴ്ചയാണ് പള്ളികളുടെ ഉൾവശം.
ഖസാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി 2002 ൽ പണി കഴിപ്പിച്ച ഒരു ഒബ്സെർവഷൻ ഡക്കാണ് ബൈറ്റിറാക്ക് ടവർ. അസ്താനയിലെ സന്ദർശകരുടെ ഒരു പ്രധാന ആകർഷണമാണ് ഈ ടവർ. ടവറിന് സമീപം ഒരു പാർക്കുണ്ട്. അവിടെ നിന്നും ടവറിന്റെ നല്ലൊരു കാഴ്ച കിട്ടും. പുറകിലേക്ക് നോക്കിയാൽ പ്രസിഡന്റിന്റെ കൊട്ടാരം കാണാം. അസ്താനയിൽ നവംബറിൽ 5 മണിയോടെ ഇരുട്ട് വീഴും. ഉച്ചഭക്ഷണം കഴിച്ചു ടവറിന് സമീപം എത്തിയപ്പോൾ തന്നെ ടവറിന് പുറകിൽ സൂര്യാസ്തമയത്തിന്റെ ചുവപ്പ് രാശി പടർന്നിരുന്നു. അപ്പോഴേക്കും തണുപ്പ് അസഹനീയമായി. 7 മണിയോടെ തിരിച്ചു ഹോട്ടൽ മുറിയിലെത്തി.
Presidential palace
ഖസാക്കിസ്ഥാനിലെ പ്രധാന മത വിഭാഗം 70% ത്തോളം വരുന്ന മുസ്ലിങ്ങളാണ്. ഏതാണ്ട് 20% ത്തോളം ഓർത്തഡോക്സ് കൃസ്ത്യാനികൾ. അസ്താനയിലെ അവരുടെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാണ് അസംഷൻ കത്തീഡ്രൽ എന്നറിയപ്പെടുന്ന ഉസ്പെൻസ്കി ചർച്ച്. മറ്റെങ്ങും കണ്ടില്ലാത്ത വ്യത്യസ്തമായ രൂപകല്പനയും നിറവും 2009 ൽ നിർമ്മിച്ച ഈ ചർച്ചിന്റെ പ്രത്യേകതയാണ്. ചർച്ചിനകത്തെ കാഴ്ചകളും വളരെ മനോഹരമാണ്.
അസ്താനയിലെ ഏറ്റവും മനോഹരമായ നിർമ്മിതി ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അത് അസ്താന ഗ്രാൻഡ് മോസ്ക്കാണ്. മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ പള്ളിയെന്ന റെക്കോർഡ് അസ്താന ഗ്രാൻഡ് മോസ്ക്കിന് സ്വന്തം. ലോകത്തെ തന്നെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണിത്. പ്രധാന കവാടത്തിലെ മരം കൊണ്ടുണ്ടാക്കിയ വാതിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ മരവാതിലാണ്. 2.35 ലക്ഷം പേരെ ഉൾക്കൊള്ളാനുള്ള വിസ്തൃതി ഈ പള്ളിക്കുണ്ട്. 2019 ൽ പണി തുടങ്ങി 2022 ൽ നിർമ്മാണം പൂർത്തിയായി എന്നത് എടുത്തു പറയേണ്ടതാണ്. ഖസാക് പതാകയുടെ നിറമായ നീല തീം തന്നെയാണ് ഈ പള്ളിക്കകത്തും ഉപയോഗിച്ചിട്ടുള്ളത്. പള്ളിയുടെ ഉൾവശം ശരിക്കുമൊരു ദൃശ്യവിസ്മയം തന്നെയാണ്. ഏറ്റവും താഴത്തെ നിലയിൽ വലിയൊരു ഹോട്ടൽ, ചെറിയ കടകൾ, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം എന്നിവയുമുണ്ട്.
ഇഷിം നദിക്കു കുറുകെ കാൽനട യാത്രക്കാർക്ക് വേണ്ടി നിർമ്മിച്ചിരിക്കുന്ന അതിരാവൂ പാലം അസ്താനയിലെ പ്രധാന ആകർഷണമാണ്. ചെറിയ ബ്ലോക്കുകൾ ചേർത്തു വെച്ചുഉണ്ടാക്കിയ മനോഹരമായ ഒരു പാലം. 2018 ൽ നിർമ്മിച്ച ഈ പാലത്തിൽ നിന്ന് നോക്കിയാൽ അസ്താന നഗരത്തിന്റെ വലിയൊരു ഭാഗം കാണാം.
വ്യത്യസ്തവും മനോഹരവുമായ കെട്ടിടങ്ങളാണ് ഒരു നഗരത്തെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. അത്തരം നിരവധി കെട്ടിടങ്ങളുള്ള ഒരു നഗരമാണ് അസ്താന. സുതാര്യമായ മേൽക്കൂരയുള്ള ഒരു കൂടാരത്തിന്റെ മാതൃകയിൽ നിർമ്മിച്ച ഖാൻ ഷാറ്റിർ എന്റർടൈൻമെന്റ് സെന്റർ അത്തരമൊരു കെട്ടിടമാണ്. 2006 ൽ പ്രഥമ പ്രസിഡന്റ് നൂർ സുൽത്താൻ നസർബയേവ് തറക്കല്ലിട്ട ഈ കെട്ടിടം 2010 ൽ പണി പൂർത്തിയായി. കടകളും ഭക്ഷണ ശാലകളും കുട്ടികൾക്കുള്ള തീം പാർക്കുകളുമാണ് ഈ കെട്ടിടത്തിനുള്ളിൽ. അസ്താന സെൻട്രൽ കൺസർട് ഹാളും നാഷണൽ മ്യൂസിയവും വ്യത്യസ്തവും മനോഹരവുമായ നിർമ്മിതികളാണ്. സെൻട്രൽ കൺസർട് ഹാളിന്റെ ഒരു ഫോട്ടോ എടുക്കാനായി അവിടത്തെ പാർക്കിങ്ങിൽ ചെന്നപ്പോൾ പരിപാടിക്ക് വരുന്നവർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന് സെക്യൂരിറ്റി പറഞ്ഞു. കാർ പാർക്ക് ചെയ്യാൻ മറ്റൊരു സ്ഥലം അന്വേഷിച്ചു കുറേ കറങ്ങിയെങ്കിലും ഫലം കാണാത്തത്തിനാൽ ആ ശ്രമം ഉപേക്ഷിച്ചു.
Khan shatyr entertainment center
khan shatyr interior
കൊച്ചി കണ്ടവന് അച്ചി വേണ്ട, ബുറാബേയ് കണ്ടവന് പിന്നൊന്നും വേണ്ട.
ഖസാക്കിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ബുറാബേയ് നാഷണൽ പാർക്ക്. അസ്താനയിൽ നിന്നും ഏതാണ്ട് 250 km ദൂരമുണ്ട് ബുറാബേയിലേക്ക്. ഞങ്ങളുടെ ഈ യാത്രയിലെ ഒരേയൊരു നഷ്ടബോധം ബുറാബേയാണ്. രാവിലെ അസ്താനയിൽ നിന്നും ഞങ്ങൾ പുറപ്പെട്ടെങ്കിലും ഇടയ്ക്കിടെ മഴ പെയ്തുകൊണ്ടിരുന്നതിനാൽ ഉച്ചയോടെയാണ് ബുറാബേയിലെത്തിയത്. തുടക്കത്തിൽ മഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ബുറാബേയ് എത്താറായപ്പോഴേക്കും മഞ്ഞു വീഴ്ച ശക്തമായി. റോഡിൽ മഞ്ഞു വീണതോടെ ഡ്രൈവിംഗ് ദുഷ്കരമായി. രാത്രി ബുറാബേയിൽ തങ്ങാനായിരുന്നു ആദ്യം ഞങ്ങൾ ആലോചിച്ചിരുന്നത്. റോഡ് മഞ്ഞു മൂടി പിറ്റേന്ന് രാവിലെ തിരിച്ചു പോരാൻ കഴിയാതെ വന്നാൽ രാത്രി അൽമാത്തിയിലേക്കുള്ള വിമാനം കിട്ടതെ വരുമോ എന്ന പേടി കാരണം അന്ന് തന്നെ തിരിച്ചു പോരാം എന്ന് തീരുമാനിച്ചു.
ബുറാബേയിൽ ഒരു താടാകവും ആ തടാകം മുകളിൽ നിന്നും കാണാവുന്ന ഒരു ട്രക്കിങ് പോയിന്റുമാണ് പ്രധാനമായും കാണാനുള്ളത്. തടാകത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ച അവിസ്മരണീയമാണ്. ഞങ്ങൾ ബുറാബേയിലെത്തുമ്പോൾ മല കയറാൻ പറ്റിയ കാലാവസ്ഥയായിരുന്നില്ല. അതിനാൽ താഴെ നിന്നും തടാകം കണ്ടു തിരിച്ചു പോകാമെന്നു മനസ്സില്ലാ മനസ്സോടെ ഞങ്ങൾ തീരുമാനിച്ചു. അപ്പോഴേക്കും റോഡ് മഞ്ഞു വീണ് കാർ ചെറുതായി തെന്നാൻ തുടങ്ങി. ബ്രേക്ക് ചെയ്യാനും ബുദ്ധിമുട്ടനുഭവപ്പെട്ടു. താടാകത്തിലേക്ക് വീണ്ടും 20km കൂടിയുണ്ടായിരുന്നു. തിരിച്ചു പോന്നാലോ എന്ന് ആലോചിച്ചു തുടങ്ങിയപ്പോൾ റോഡ് തടാകത്തിനോട് വളരെ അടുത്തു വരുന്ന ഒരു ഭാഗം ഗൂഗിൾ മാപ്പിൽ കണ്ടു. എന്നാൽ അവിടെ വരെ എങ്ങനെയെങ്കിലും പോകാമെന്നു കരുതി മുന്നോട്ട് നീങ്ങി.മാപ്പിൽ കണ്ടത് പോലെ റോഡ് തടാകത്തിന്റെ വളരെ അടുത്തുകൂടി കടന്നു പോകുന്ന ഭാഗത്തു ഞങ്ങൾ കാർ നിർത്തി. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന തടാകം. തീരം പൂർണ്ണമായും മഞ്ഞു വീണു മൂടിയിരുന്നു. തടാകത്തിന്റെ അക്കരെ കാർമേഘങ്ങൾക്കിടയിലൂടെ എത്തി നോക്കുന്ന മല നിരകൾ. എല്ലാം കൂടി മനസ്സിൽ വല്ലാത്തൊരു അനുഭൂതി നിറച്ചു. വളരെ കുറച്ച് സമയമേ ഞങ്ങൾക്കവിടെ ചിലവഴിക്കാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങി. ധ്രുതിയിൽ ഞങ്ങൾ അസ്താനയിലേക്ക് തിരിച്ചു. അപ്പോഴേക്കും റോഡ് തീരെ കാണാൻ വയ്യാത്ത രൂപത്തിൽ മഞ്ഞു വീഴ്ച അതിശക്തമായി. കൂടാതെ കാറിനെ പിടിച്ചു ഉലയ്ക്കുന്ന ശക്തമായ കാറ്റും. ജീവിതത്തിൽ ഇന്നേവരെ അത്ര അപകടം പിടിച്ച ഒരു യാത്ര നടത്തിയിട്ടില്ലെന്നു തന്നെ പറയാം. രാത്രി വളരെ വൈകിയാണ് അസ്താനയിൽ തിരിച്ചെത്തിയത്. ബുറാബേയുടെ യഥാർത്ഥ ഭംഗി ഞങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. ബുറാബേയ് കാണാൻ വേണ്ടി മാത്രം ഞാൻ ഒരിക്കൽ കൂടി ഖസാകിസ്ഥാൻ സന്ദർശിച്ചാലും അത്ഭുതപ്പെടാനില്ല.
പിറ്റേന്ന് വൈകുന്നേരത്തോടെ ഞങ്ങൾ അസ്താന നഗരത്തോട് വിടപറഞ്ഞു. കനത്ത മൂടൽ മഞ്ഞും ശക്തമായ കാറ്റും വകവെയ്ക്കാതെ എയർ അസ്താന വിമാനം ഞങ്ങളെയുംകൊണ്ട് അൽമാത്തിയിലേക്ക് പറന്നു. അൽമാത്തിയിലെ വിശേഷങ്ങൾ അടുത്ത പോസ്റ്റിൽ വായിക്കാം

























